മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ ആകാംക്ഷ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഘടകകക്ഷികൾ തമ്മിലുള്ള ധാരണ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം വൈകിട്ട് ചേരും. വകുപ്പ് വിഭജനം സംബന്ധിച്ച കോൺഗ്രസ് നിർദേശം യുഡിഎഫ് നേതൃ യോഗത്തിൽ മുന്നോട്ടുവെയ്ക്കും.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് സാധ്യത പട്ടികയിൽ മുൻതൂക്കം. മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക.
വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്. മുഖ്യമന്ത്രിപദം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കെസി വേണുഗോപാൽ മന്ത്രിസഭാ രൂപീകരണത്തിൽ ശക്തമായി ഇടപെടും എന്നാണ് സൂചന. അതേസമയം സിപിഐഎം വിമതരായി ജയിച്ച ജി സുധാകരൻ, വി കുഞ്ഞികൃഷ്ണൻ, ടികെ ഗോവിന്ദൻ തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല. രണ്ടാം പിണറായി മന്ത്രി സഭയിൽ 21 മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്.