അമേരിക്ക- ഇറാന്‍ സമാധാന കരാറില്‍ പ്രതീക്ഷ; എണ്ണവില കുത്തനെ ഇടിഞ്ഞു, 85 ഡോളറില്‍ താഴെ

General

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയില്‍ കുത്തനെ ഇടിഞ്ഞ് ആഗോളതലത്തില്‍ എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഒരിടവേളയ്ക്ക് ശേഷം ബാരലിന് 85 ഡോളറില്‍ താഴെ എത്തി. ഇന്ന് മാത്രം നാലുശതമാനമാണ് എണ്ണവിലയില്‍ ഉണ്ടായ ഇടിവ്. ബാരലിന് 83 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്.

നിക്ഷേപകര്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പുരോഗതിയുടെ സൂചനയെ സ്വാഗതം ചെയ്യുകയാണ്. ഇത് മിഡില്‍ ഈസ്റ്റില്‍ എണ്ണ വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ട്. ലോകത്തിന്റെ എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന് നേരെയുള്ള സൈനിക നടപടി നീട്ടിവെയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.

ദിവസങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവിലയിലാണ് ഇതോടെ ഇടിവുണ്ടായത്. സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് ട്രംപിന്റെ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ഊര്‍ജ്ജം പകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *