നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകാൻ രമേശ് ചെന്നിത്തല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണ അറിയിച്ച് കത്തുനൽകും. തിരുവനന്തപുരത്തെ വസതിയിലേക്ക് നിന്നു പോയ ചെന്നിത്തല, വൈകിട്ട് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല.
രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കാണ് പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് രമേശ് അതൃപ്തി പ്രകടിപ്പിച്ചത്.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, രാവിലെ മുതല്‍ വഴുതയ്ക്കാട്ടെ വീട്ടിലുണ്ടായിരുന്ന ചെന്നിത്തല കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്താതെ വീടിന്റെ പിന്‍ഭാഗത്തുകൂടി പുറത്തേക്കു പോയി. വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയാണ് പുറത്തിറങ്ങിവന്ന് രമേശ് വീട്ടിലില്ലെന്ന് അറിയിച്ചത്.
നിയുക്ത എംഎല്‍എമാരായ ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ് എന്നിവര്‍ രാവിലെ മുതല്‍ രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. അതേസമയം, ചെന്നിത്തല അതൃപ്തിയിലാണെന്ന വാര്‍ത്ത ജ്യോതികുമാര്‍ ചാമക്കാല നിഷേധിച്ചു. മാധ്യമങ്ങള്‍ അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പുറത്തെത്തി പ്രതികരിച്ചു. രമേശ് പലപ്പോഴും ആ വഴി പോകാറുണ്ടെന്നും എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും ജ്യോതികുമാര്‍ പറഞ്ഞു.