ഡൽഹിയുടെ അതിർത്തിയിൽ കർഷക പ്രതിഷേധ സ്ഥലങ്ങൾക്ക് സമീപം ബാരിക്കേഡുകളും മുള്ളുവേലികളും അള്ളുകളും സ്ഥാപിച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിബന്ധങ്ങളുടെ വിവിധ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച രാഹുൽ ഗാന്ധി – നിർമ്മിക്കേണ്ടത് മതിലുകളല്ല, പാലങ്ങളാണെന്ന സന്ദേശവും ഇതോടൊപ്പം കുറിച്ചു.പൊലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും ബാരിക്കേഡുകൾ ശക്തിപ്പെടുത്തുകയും ചെയ്തതോടെ ഡൽഹി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധ സ്ഥലങ്ങൾ കോട്ടകളായി മാറി.
ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും അതിർത്തിയിൽ ഗാസിപൂർ-മീററ്റ് ഹൈവേയിലൂടെ കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ പൊലീസ് നാല് പാളി മഞ്ഞ ബാരിക്കേഡുകളും അവയ്ക്കിടയിൽ കമ്പിവേലികളും സ്ഥാപിച്ചിട്ടുണ്ട്.ഡൽഹി-ഹരിയാന അതിർത്തിയിലെയും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ ചലനം കൂടുതൽ നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ സിങ്കു അതിർത്തിയിലെ പ്രധാന ഹൈവേയുടെ അരികിൽ രണ്ട് നിരയായി സിമൻറ് പാകി അതിൽ അള്ളുതറച്ച് നിർത്തിയിട്ടുണ്ട്.