അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ഒരാൾക്ക് ഗുരുതര പരുക്ക്. അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. സുരക്ഷ മുൻനിർത്തി വൈറ്റ് ഹൗസിന്റെ വടക്കേ പുൽത്തകിടിയിൽ നിന്ന് ആളുകളെ രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് അടിയന്തരമായി ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.
വൈറ്റ് ഹൗസിന്റെ ചെക്ക് പോയിന്റിന് സമീപത്തേക്ക് വെടിയുതിർത്ത് വരികയായിരുന്നു. തുടർന്ന് സീക്രട്ട് സർവീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയുമായിരുന്നു. സമീപത്ത് കൂടെ പോയ വഴിയാത്രക്കാരന് വെടിയേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. മറ്റാർക്കും പരുക്കേറ്റതായി വിവരമില്ല.തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സീക്രട്ട് സർവീസ് അറിയിച്ചു.
വെടിവെപ്പ് സമയത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് വൈറ്റ് ഹൗസിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. കനത്ത സുരക്ഷാ വലയത്തിലാണ് വൈറ്റ് ഹൗസ്. ഒരു മാസം മുമ്പ് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെ വെടിവയ്പ് നടന്നിരുന്നു.