ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ സമുദായ നേതാക്കളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. (criticism in cpim meeting against global ayyappa sangamam)
ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ തന്നെ പിഴവ് സംഭവിച്ചെന്നാണ് സിപിഐഎമ്മില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വികസനമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ അത്തരമൊരു പേര് ഇടണമായിരുന്നു. അയപ്പ സംഗമം നടത്തിയത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത്തരമൊരു പരിപാടി ഇടത് സര്‍ക്കാരിന്റെ കാലത്ത് നടത്തരുതായിരുന്നു. ആഗോള അയ്യപ്പസംഗമത്തിലെ സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. ആഗോള അയ്യസംഗമത്തിനെതിരെ എതിര്‍പ്പ് വന്നു എന്ന ഒറ്റവരിയും ബാക്കി പരിപാടിയുടെ വിവരങ്ങളുമാണ് കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. വിമര്‍ശനം ഒറ്റവരി പോരായെന്ന് സംസ്ഥാന സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പിഴവുണ്ടായെന്നും തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ ഏറ്റുപറഞ്ഞു. സമുദായ നേതാക്കളെ ആശ്രയിക്കാതെ സമുദായങ്ങിളിലേക്ക് നേരിട്ടിറങ്ങി ചെല്ലണമെന്നാണ് ഉയര്‍ന്ന മറ്റൊരു പ്രധാന നിര്‍ദേശം. സമുദായങ്ങളെ അടുപ്പിക്കാന്‍ പാര്‍ട്ടി സ്വതന്ത്ര ഇടപെടല്‍ നടത്തണം. ജനങ്ങളെ സമുദായങ്ങളായി കാണാതെ
തൊഴിലാളികള്‍, കൃഷിക്കാര്‍, ഇടത്തരക്കാര്‍ എന്ന നിലയില്‍ പ്രത്യേകമായി ഇടപെടണം. ചെറുപ്പക്കാരെയും സ്ത്രീകളെയും പരിഗണിക്കുന്നതിലെ വീഴ്ച പരിഹരിക്കണെമന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.