വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു.
മുഖ്യമന്ത്രി ഈ വിഷയം സഭയിൽ പറഞ്ഞതാണ്. വീര്യം കുറഞ്ഞ മദ്യം പോലെയുള്ള ചില വിഷയങ്ങൾ ഒരു വശത്തുണ്ട്. അതിനെ കൂടി ഇല്ലാതാക്കാനുള്ള മാസ് മൊമെന്റാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നികുതിയിളവ് ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എ പി അനിൽ കുമാറും കെ മുരളീധരനും വ്യക്തമാക്കിയിരുന്നു. രുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും എ പി അനിൽ കുമാറും പ്രതികരിച്ചു. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
അതേസമയം, ധനബില്ല് മാറ്റം കൂടാതെ പാസാക്കുന്നതിന് കോൺഗ്രസിലും മുന്നണിയിലും സമവായത്തിനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും.