മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസ് നഷ്ടമായേക്കും. 23 ലോക്സഭഎംപിമാർ വിമത പക്ഷത്ത്. പാർട്ടി സ്ഥാപക നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ് എന്നിവരും വിമതരോടൊപ്പം. ടിഎംസി എംപി മാരുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയെന്നും സൂചന. കകോലി ഘോഷ് ദസ്തിദാർ ഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളെ കണ്ടു. നിലവിൽ മമതയ്ക്കൊപ്പം ഉള്ളത് അഞ്ചുപേർ മാത്രം.
ടിഎംസി വിമത നേതാക്കൾ ബിജെപിയിൽ ചേരില്ല, പകരം പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് വിമതർ ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഭൂരിഭാഗം എംഎൽഎമാരും വിമത പക്ഷത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ എംപിമാരും വിമത പക്ഷത്ത് അണിനിരക്കുന്നത്. വിമത വിഭാഗത്ത് പാർട്ടിയുടെ സ്ഥാപക നേതാക്കൾ ഉൾപ്പെടെ എത്തിയിരിക്കുന്നുവെന്നത് ടിഎംസിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ചില നേതാക്കൾ കണ്ടിരുന്നു. ബിജെപിക്കൊപ്പം ചില പ്ലാനുകൾ ടിഎംസി വിമത വിഭാഗം തയാറാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്. പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി പിരിച്ചു വിട്ടു.