മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മാലികിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്താൻ ഉപയോഗിച്ച ആയുധം കൊലപാതകം നടത്തിയ തടിമില്ലിലെ കോമ്പൗണ്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം രക്ഷപെടാൻ പ്രതി തിരഞ്ഞെടുത്ത സഞ്ചാര പാതയും വരും ദിവസങ്ങളിൽ അന്വേഷണ വിധേയമാക്കും.
ഇരട്ടക്കൊലപാതകത്തിനു ശേഷം നാടുവിട്ട പ്രതിയെ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ പൊലീസ് ഒഡിഷയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്നാണ് പ്രതി ഗോപാൽ മാലിക്കിനെ അടൂപ്പറമ്പിലെ തടിമില്ലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊല നടത്തിയത് എങ്ങനെയെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തടി മില്ലിലെ കോമ്പൗണ്ടിൽ നിന്നുതന്നെ കണ്ടെടുത്തു. ഫോറൻസിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ആയുധത്തിൽ നിന്നും രക്തക്കറ ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു ശേഷം പ്രതി രക്ഷപെട്ട സഞ്ചാര പാത ഉൾപ്പെടെ വരുംദിവസങ്ങളിൽ അന്വേഷിക്കും