ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫി; അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി; നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്

General

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്. വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി.

അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടുവരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. ഇന്നലെ രാത്രിയോടുകൂടിയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയത്. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ചികിത്സകള്‍ മന്ത്രിക്ക് നല്‍കുന്നുണ്ട്. ഇന്നലെ രാവിലെ നാലുമണിയോടുകൂടിയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രി ഡിസ്ചാര്‍ജ് ആയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രിയുടെ ആരോഗ്യ കാര്യങ്ങളില്‍ ഫോളോഅപ്പ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കഴുത്തിലെ വേദന കുറഞ്ഞിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. അതേസമയം, വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ കാവലും വീടിന് സമീപത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രതിയായ കെഎസ്യു നേതാവ് ബിതുല്‍ ബാലന്റെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *