മാനന്തവാടി: ആവശ്യത്തിന് നഴ്സുമാരും ขว സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു.
ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സുമാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.
127 നഴ്സുമാരിൽ സ്ഥിരം ജോലിയുള്ള നഴ്സിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു നഴ്സസ് 14 രോഗികളെ പരിചരിക്കേണ്ട സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിൽ ഒരു നഴ്സ് 17 പേരെ വരെയാണ് നോക്കേണ്ടത്. ഓപറേഷന് ശേഷമുള്ള ഐസിയുവിൽ ഒരു നഴ്സ് 14 പേരെ പരിചരിക്കണം.
ലേബർ റൂമിൽ ഒരു ബെഡിന് ഒരു നഴ്സാണ് വേണ്ടതെങ്കിലും ആകെയുള്ള അഞ്ച് ബെഡ് നോക്കാനുള്ളത് ഒരാൾ മാത്രം. 40 സീനിയർ നഴ്സുമാർ വേണ്ടിടത്ത് 20 ഉം 82 നഴ്സിംഗ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് 43 ഉം 110 ക്ലീനിംഗ് സ്റ്റാഫ് വേണ്ടിടത്ത് 58 ഉം പേരാണ് ആശുപത്രിയിലുള്ളത്. അത്യാധുനിക യന്ത്രങ്ങൾ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.