അക്കാദമിക മികവും ഭരണമികവും മാത്രമാണ് സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് മാനദണ്ഡമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രീതി തന്നെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിലും നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ യൂണിവേഴ്‌സിറ്റികളുടെ പ്രവർത്തനം പോലെ തന്നെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം.എന്നാൽ വെള്ളാപ്പള്ളി നടേശൻ അടക്കം ചിലർക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണഉണ്ടായതാകാം അവരുടെ പ്രസ്താവനയ്ക്ക് കാരണമായതെന്നു മുഖ്യമന്ത്രി പറഞ്ഞു.മറ്റെന്തോ ആണ് മാനദണ്ഡം എന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേരളം കണ്ട ഏറ്റവുംവലിയ തത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവുമായ ശ്രീനാരായണഗുരുവിന്റെ പേര് എല്ലാവർക്കും സ്വീകാര്യമായതു കൊണ്ടാണ് ആ പേർ സർവകലാശാലയ്ക്ക് നൽകിയത്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഡോ.മുബാറക് പാഷയെ നിയമിച്ചതിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി