നീറ്റ് പരീക്ഷാ ചോർച്ചയിൽ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. അൽപ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു.
പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത്. കേവലം പാറ്റകളെന്ന വിളിയിലെ ഇൻസൾട്ടിൽ നിന്ന് ഉയർന്ന് പറന്ന് വെന്നിക്കൊടി പാറിച്ചവർ. യുവാക്കളിലെ ഒരു വിഭാഗത്തെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ദേശിച്ചതെങ്കിലും ആ വിളി മൊത്തം യുവത്വത്തിനും ഇന്ധനമായി തീർന്നിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെ കവചമില്ലാതെ കൃത്യമായ രാഷ്ട്രീയം തന്നെ മുന്നോട്ടു വെച്ചാണ് സിജെപിയുടെ യാത്ര. സാമൂഹ്യ മാധ്യമത്തിൻ്റെ കൃത്യമായ ഉപയോഗം, ലക്ഷ്യങ്ങൾ ചിതറിപ്പോകാതെ ഒരൊറ്റ കാര്യത്തിലൂന്നിയുള്ള പ്രക്ഷോഭം, നേതാവിനപ്പുറം യുവജനത്തെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണവും ആണ് സിജെപിയുടെ സക്സസ് ഫാക്ടറുകൾ.
കോക്രോച്ച് എന്ന വിളി ഒരു പ്രതിരോധമായപ്പോൾ ധർമ്മേന്ദ്രപ്രധാന്റെ രാജി എന്ന ഒരൊറ്റ ആവശ്യത്തിൽ അവർക്ക് ഉറച്ചുനിൽക്കാൻ സാധിച്ചു. ഇൻസ്റ്റഗ്രാമിന്റെ മികച്ച രീതിയിലുള്ള ഉപയോഗം യുവജനത്തെ ജന്തർ മന്തറിലേക്ക് ആകർഷിച്ചു. എല്ലാത്തിനും മുകളിൽ സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരമെന്ന വൈകാരികതയും അവർക്ക് അനുകൂലമായി ഭവിച്ചു. ഭാവിയുടെ വോട്ടർമാരെ ഒപ്പം കൂട്ടി സിജെപി ഒരു അജണ്ട ഉണ്ടാക്കിയെടുത്തപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ പുറകെ പോകേണ്ടി വന്നു. ഒടുവിലെ ജയം തെരുവിൽ ഇറങ്ങിയ ആ പ്രതിഷേധക്കാർക്ക് സ്വന്തമാണ്.