ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.
അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .
സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക.
സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു.