തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിരിക്കുന്നത്. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരൻ കത്ത് നൽകിയിരുന്നു. സർവീസ് നടത്താതിരിക്കുന്നതും സർവീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലൻസ് സർവീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാകുമെന്നതിനാൽ സമരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. അതേസമയം സംസ്ഥാനത്ത് പകർച്ച പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ട് വരണം. സർക്കാർ ബോധവത്കരണ പ്രവർത്തികൾ നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.