മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു; ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യ കൈമാറും

General

ഡല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി അടക്കം നിര്‍മിക്കാന്‍ ഇനി രാജ്യത്തെ സ്വകാര്യകമ്പനികള്‍ രംഗത്തിറങ്ങും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് കൈമാറ്റത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 

പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നീക്കമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.അതേസമയം റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന് ഈ തീരുമാനം നിലവില്‍ ബാധകമാകില്ല. യോഗ്യതയും അനുമതിയുമുള്ള നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ലഭിക്കും. മിസൈല്‍ സംവിധാനങ്ങളുടെ വികസനത്തില്‍ നിന്ന് വ്യാവസായിക ഉല്‍പാദനത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയാണ് ലക്ഷ്യം. അതേസമയം മിസൈല്‍ സാങ്കേതിക വിദ്യ സ്വകാര്യവമേഖലയ്ക്ക് നല്‍കുന്നതില്‍ പ്രതിപക്ഷത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നേക്കും.

ആത്മനിര്‍ഭര ഭാരത് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് പ്രതിരോധരംഗത്തെ കുതിപ്പിനായ് സര്‍ക്കാരെടുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലൂടെ, ബാധകമായ യോഗ്യതകള്‍, സര്‍ട്ടിഫിക്കേഷനുകള്‍, എന്നിവയ്ക്ക് വിധേയമായി, ഡിആര്‍ഡിഒ വികസിപ്പിച്ച പരമ്പരാഗത മിസൈല്‍ സംവിധാനങ്ങളുടെ ഉല്‍പ്പാദനം ഏറ്റെടുക്കാന്‍ യോഗ്യരായ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് സാധിക്കുമെന്ന് മന്ത്രാലയം പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *