കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി

General

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്.

കുട്ടിയെ കണ്ടെത്താനാകാത്തത് പൊലീസ് വീഴ്ചയെന്നാണ് ആരോപണം. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല.

ഇതുവരെ തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാലാണ് എസ്‌ഐടി രൂപീകരിച്ചത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകള്‍ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *