എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല, മുൻപും സ്ഥാനത്തിനായി ശിപാർശ ചെയ്തിട്ടില്ല ഇപ്പോഴും ചെയ്യില്ല. മന്ത്രി പദവി ചർച്ചചെയ്യാനായിട്ടല്ല എത്തിയതെന്നും ജി സുധാകരൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞു ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഭരണകക്ഷിയായി വന്നത് യുഡിഎഫാണ്. അതിനെ നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ്. അവർ തീരുമാനിച്ചു ഘടകകക്ഷികൾ അത് അംഗീകരിക്കുകയും ചെയ്തു. കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.
യോഗനാദം എഡിറ്റോറിയലിനെതിരെയും ജി സുധാകരൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കറിയാം.
വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിൽ ആണ്. തന്നെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവരെയും നേരിൽ പോയി കണ്ടിരുന്നു. അങ്ങിനെയാണ് അദ്ദേഹത്ത പോയി കാണുന്നത്. അതിൽ എന്താണ് തെറ്റ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നതെന്നും മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.