സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്ക് മുകളിലുമായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് പ്രധാന കാരണം. അതേസമയം നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇന്നും തുടരും. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ താമസിക്കുന്നവരും കടലിൽ പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയുമാണ് ഇനി കണ്ടെത്താനുള്ളത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് ഇന്നും തിരച്ചിൽ നടക്കുക. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായും തിരച്ചിൽ.മുതലപ്പൊഴിയിൽ ഇന്നലെ സ്കൂബ ടീം എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കടൽ ശാന്തമാകുന്ന മുറയ്ക്ക് വരും ദിവസങ്ങളിലും തിരച്ചിൽ തുടരാനാണ് സ്കൂബ ടീമിന്റെ തീരുമാനം.