ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

General

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് വിധി. കഴിഞ്ഞ നവംബര്‍ 20നാണ് കട്ടിളപ്പാളി കേസില്‍ പദ്മകുമാര്‍ അറസ്റ്റിലാകുന്നത്. പിന്നാലെ ദ്വാരപാലക ശില്‍പ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കട്ടിള പാളി കേസില്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കും. എന്നാല്‍ ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാവില്ല. (Sabarimala gold theft case: Court verdict on A Padmakumar’s bail plea today)

കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ആയിരിക്കും അപേക്ഷ പരിഗണിക്കുക. കഴിഞ്ഞതവണ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ശബരിമലയിലെ മൊത്തം സ്വര്‍ണം കൊള്ളയടിച്ചല്ലോ എന്ന് കോടതിയുടെ വക്കാല്‍ പരാമര്‍ശം ഉണ്ടായി. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ജയശ്രീയുടെ ആവശ്യം. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കേസില്‍ മാര്‍ച്ച് 31നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയില്‍ നിന്ന് സ്വര്‍ണപ്പാളികളുടെ പരിശോധന ഫലം ഉടന്‍ ലഭ്യമാക്കും. പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. പരിശോധനയ്ക്കായി 36 സാമ്പിളുകളാണ് ജാംഷെഡ്പൂരിലേക്ക് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *