മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പിഎ മുഹമ്മദ് റിയാസ്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങിയിരുന്നു. പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കണ്ടെന്ന് അദേഹം പറഞ്ഞു.
സംഘപരിവാറും കേന്ദ്രസർക്കാരും ഉയർത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നുകാട്ടും. ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റേയും വീടുകളിലേ ഇഡി റെയ്ഡ് രാഷ്ട്രീയ നാടകമെന്ന് മുഹമ്മദ് റിയാസിന്റെ അഭിഭാഷകൻ അഡ്വ. സി എം ജംഷീർ കുറ്റപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസിന്റെ റെയ്ഡ് കഴിഞ്ഞ് ഒന്നും കിട്ടിയില്ലെന്ന് ഇഡി എഴുതി നൽകി. വീട്ടിലുണ്ടായിരുന്നവരോട് മനുഷ്യാവകാശ ലംഘനം നടത്തിയെന്നും അഭിഭാഷകൻ ആരോപിച്ചു.
മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നടന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനം. പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ സമ്മതിച്ചില്ല. കുടുംബത്തെ കസ്റ്റഡിയിൽ വച്ച് ടോർച്ചർ ചെയ്തു. മനുഷ്യാവകാശ ലംഘത്തിനെതിരെ നിയമപരമായി നീങ്ങുമെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രശ്നങ്ങൾ പറയാൻ അഭിഭാഷകരെ പോലും അനുവദിച്ചില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് സമാനമായി ഇടപെട്ടുവെന്ന് അഭിഭാഷകൻ ആരോപിച്ചു.