ആലപ്പുഴയില ‘രക്ഷാപ്രവർ‌ത്തനം’: കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ SIT

General

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആദ്യ കേസ് ഡയറി തിരുത്തിയതിൽ മൊഴി എടുക്കാൻ ഒരുങ്ങി എസ്ഐടി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ ഓഫീസിലെ രണ്ടു എസ്.ഐമാരുടെ മൊഴിയാകും രേഖപ്പെടുത്തുക. എം.ആർ അജിത്കുമാറിന്റെ ഓഫീസ് ഇടപെട്ട് തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി റിപ്പോർട്ട് തിരുത്തിയെന്ന് ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറിൻറെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എ.ഡി ജി പി നൽകിയത്. എന്നാൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിന് പിന്നാലെ പിണറായി വിജയന്റെ ഗൺമാൻ ആയിരുന്ന അനിൽ കുമാർ ഉൾപ്പടെ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് യൂണിറ്റായതിനാലാണ് ഇവരെ പോലീസ് മേധാവി സസ്‌പെന്റ് ചെയ്‌തത്‌. സംഭവത്തിൽ മുൻമുഖ്യമന്ത്രിയുടെ മൂന്ന് സുരക്ഷാസേനാംഗങ്ങൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി.

Leave a Reply

Your email address will not be published. Required fields are marked *