ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തായ്വാന്‍ വിഷയത്തില്‍ അമേരിക്ക നിലവിലെ നയം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തായ്വാന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള 1400 കോടി ഡോളറിന്റെ കരാര്‍ ഇതുവരെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. കരാര്‍ അംഗീകരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചൈനാ സന്ദര്‍ശനത്തിനു മുമ്പായി ഇറാനിയന്‍ എണ്ണ വഹിച്ചിരുന്ന മൂന്ന് ചൈനീസ് എണ്ണ ടാങ്കറുകളെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അനുവദിച്ചതായും ട്രംപ് പറഞ്ഞു. ചൈനാ സന്ദര്‍ശനത്തിനുശേഷം ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍. തായ്വാന്‍ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.