വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

General

പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.

മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം വിലവർധവും ഉണ്ടായിരിക്കുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക്‌ മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *