ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് 45 ആയി ഉയര്‍ത്തിയത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു.
പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ ഉത്പാദനം 25 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വ്യാഴാഴ്ച മുതല്‍ ഉത്പാദനം 28 ശതമാനമാക്കി ഉയര്‍ത്തിയത്. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരമായി അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ധന സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണ ശൃംഖലയിലെ തടസം മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആഭ്യന്തര ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും വ്യക്തമാക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായി മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വര്‍ദ്ധിച്ച ഡിമാന്‍ഡ് വിതരണത്തിലെ പാളിച്ചയല്ല, മറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഭീതി മൂലമുള്ള ബുക്കിങ് ആണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 25,000 വിതരണക്കാര്‍ വഴി പ്രതിദിനം ഏകദേശം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വിതരണ ശൃംഖലയില്‍ നിലവില്‍ കുറവുകളൊന്നുമില്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും ഉപഭോക്താക്കളോട് കേന്ദ്രം അഭ്യര്‍ത്ഥിച്ചു.