ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ അതിരുവിടുന്നുവെന്ന് സിപിഐഎം. വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പെടുത്തിയും നടത്തുന്ന സമരങ്ങളെ കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ല. നാടാകെ കലാപം ഉണ്ടാക്കാനുളള ശ്രമമാണ്
നടക്കുന്നത്. തെറ്റിദ്ധാരണ പരത്തി കലാപത്തിലേക്ക് തളളിവിടുന്നതില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ക്കും പങ്കുണ്ട് സിപിഐഎം സ്ംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് വീട്ടില്‍ കയറി റീത്ത് വച്ചു. പൊലീസ് വാഹനം തകര്‍ത്തു, പൊലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തില്‍ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വര്‍ഷമായി കേരളം കാണുന്നത്. അതില്‍ അസഹിഷ്ണുതപൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാന്‍ ശ്രമിക്കുന്നത് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്ണുതപൂണ്ട നിലപാട് സര്‍ക്കാരോ എല്‍ഡിഎഫോ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കടുത്ത സമരങ്ങളിലൂടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്നു വന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്. ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ് നായകളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍. അന്നൊക്കെ സിപിഐഎം അതിരൂക്ഷമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടില്‍ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യ സമരമാര്‍ഗവുമല്ല – പ്രസ്താവനയില്‍ പറയുന്നു.