മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 മതിയാക്കി; ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളില്‍ തുടരും

General

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പ്രതിഭാധനനായ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.

65 ടി20 മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിച്ച സ്റ്റാര്‍ക്ക് 79 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഓസ്ട്രേലിയക്കായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പേസറും ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഓസീസ് ബൗളർമാരിൽ രണ്ടാമനുമാണ്. ആദം സാംപയാണ് ഓസീസിനായി ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം.

2012ൽ പാകിസ്ഥാനെതിരെയാണ് അന്താരാഷ്ട്ര ടി20യിൽ സ്റ്റാർക്കിന്റെ അരങ്ങേറ്റം. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യക്കെതിരെയാണ് താരം അവസാനമായി കളിച്ചത്.

‘ഓസ്‌ട്രേലിയയ്ക്കു വേണ്ടി കൡച്ച ഓരോ ടി20 മത്സരത്തിന്റെ ഓരോ മിനിറ്റും ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ച് 2021ലെ ലോകകപ്പ്. ഞങ്ങള്‍ കിരീടം നേടിയതു മാത്രമായിരുന്നില്ല ആ ടൂര്‍ണമെന്റ് എനിക്ക് സവിശേഷമായത്. അവിശ്വസനീയ സംഘമായിരുന്നു അത്. നന്നായി ആസ്വദിച്ചാണ് അന്ന് കളിച്ചത്.’

‘ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം, ആഷസ്, 2027ലെ ഏകദിന ലോകകപ്പ് എന്നിവയ്ക്കായി കാത്തിരിക്കുകയാണ്. അതിനെല്ലാം മികച്ച ശാരീരിക, കായിക ക്ഷമത ആവശ്യമുണ്ട്. അതിനാല്‍ ടി20യില്‍ നിന്നു ഒഴിവാകുകയാണ് നല്ല മാര്‍ഗമെന്നു ഞാന്‍ കരുതുന്നു. അടുത്ത വര്‍ഷം നടക്കന്ന ടി20 ലോകകപ്പിനു ഓസീസ് ടീമിനു തയ്യാറെടുക്കാനും പുതിയ തീരുമാനം കൈകൊള്ളാനും എന്റെ നീക്കം ഉപകാരപ്പെടുമെന്നും കരുതുന്നു’- സ്റ്റാര്‍ക്ക് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *