കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് സമീപത്ത് വിശ്രമിക്കുകയായിരുന്ന ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബാണ് തകർന്ന് വീണത്. കോർപറേഷന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. അതിൽത്തന്നെ പരുക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും,തലയ്ക്കുമാണ് ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശ്ശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം നാളെയാണ് നടക്കുക. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം രാവിലെ 10 മണിക്കായിരിക്കും സംസ്കാരം.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തകർന്നത് 1977 ൽ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്‍കെ അബൂബക്കര്‍ പറഞ്ഞു. 1980 മുതൽ ഈ കെട്ടിടത്തിൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. മരിച്ചവർക്ക് നഷ്ട പരിഹാരവും പരുക്കേറ്റവരുടെ ചികിത്സ ചിലവും ഏറ്റെടുക്കണം അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024 ൽ പുതിയ കെട്ടിടത്തിന് ഡിപിആര്‍ തയ്യാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാൻ നിർദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു.