ശബരിമല യുവതി പ്രവേശനം; നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി

General

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് എംവി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നായിരുന്നു പ്രതികരണം. 

വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കണം, എന്നാല്‍ ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും വേണം. രണ്ടും രണ്ടല്ലേ. രണ്ടും കൂടി ചേര്‍ന്നതല്ലേ ജനാധിപത്യം. രണ്ടും നടക്കും. എങ്ങനെയെന്ന് നമുക്ക് കാണാം. കോടതി പറഞ്ഞ നിലപാടാണ്. കയറ്റേണ്ട എന്ന് പറഞ്ഞപ്പോള്‍ കയറ്റേണ്ട. കയറ്റണമെന്ന് പറഞ്ഞപ്പോള്‍ കയറ്റണം. കോടതിയുടെ നിലപാടാണ് ഞങ്ങളെടുക്കുന്നത്. ഞങ്ങള്‍ ഇന്ന നിലപാട് ഇന്ന നിലപാട് സ്വീകരിച്ചു എന്ന് പറഞ്ഞിട്ടില്ല – അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് കോടതിയില്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജി സുകുമാരന്‍ നായര്‍.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുക. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉള്ളത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കും.

ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടി വരും. യുവതീ പ്രവേശനത്തിന് അനുകൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഹര്‍ജികളില്‍ വാദം കേള്‍ക്കുമോ എന്നതും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *