അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.