വിവേക് വയനാടിന്റെ ഓർമ്മകുറിപ്പ്

General

“ഇന്നും തണലാകുന്ന ഓർമ്മകൾ
നീർവാരം സ്കൂൾ മുറ്റത്ത് ഒരു രാവിലെ” ❤️🤍

വിവേക് വയനാടിന്റെ ഓർമ്മകുറിപ്പുകൾ

സ്കൂൾ എന്റെ വീടിന്റെ തൊട്ടടുത്താണ്. അതുകൊണ്ട് തന്നെ നീർവാരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്നെ സംബന്ധിച്ച് അപൂർവമായി കാണുന്ന ഒരു സ്ഥലമല്ല. പലപ്പോഴും അവിടെ എത്താറുണ്ട് — ചിലപ്പോൾ വെറുതെ നടക്കാൻ, ചിലപ്പോൾ മനസ്സ് മാറാൻ, ചിലപ്പോൾ പഴയ ഓർമ്മകളോട് മിണ്ടാതെ കൂടെയിരിക്കാൻ. എങ്കിലും ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ കണ്ട ആ കാഴ്ച, പതിവിൽ നിന്നു വേറിട്ടൊരു അനുഭവമായിരുന്നു. ഒന്നും മാറിയിട്ടില്ലെന്ന തോന്നലിനിടയിൽ, എല്ലാം മാറിപ്പോയെന്ന സത്യം ഓർമ്മകൾ ഒരുമിച്ച് ഇരമ്പിയെത്തിച്ച ഒരു നിമിഷം.

ഒന്നാം ക്ലാസ്സിൽ പുസ്തകവും ബാഗും കൈയിൽ പിടിച്ച് സ്കൂൾ പടി കയറിയ കാലം മുതൽ പത്താം ക്ലാസ് പൂർത്തിയാക്കി പടിയിറങ്ങിയ ദിവസം വരെ, എന്റെ ജീവിതത്തിലെ ഏറ്റവും നിർമലമായ സമയങ്ങൾ ഈ സ്കൂൾ മുറ്റത്തിലാണ് വളർന്നത്. അന്ന് സ്കൂൾ എന്നത് പഠനത്തിനുള്ള ഇടം മാത്രമല്ല; കളിയുടെ, സൗഹൃദത്തിന്റെ, സ്വപ്നങ്ങളുടെ ലോകമായിരുന്നു. മണിയടിക്കുന്ന ശബ്ദത്തിനൊപ്പം മനസ്സ് ഉണരുന്ന കാലം.

സ്കൂൾ മുറ്റത്തിന്റെ നടുവിൽ നിറഞ്ഞുനിന്നിരുന്ന വലിയ മാവ് — ഞങ്ങൾ സ്നേഹത്തോടെ “മരമുത്തശ്ശി” എന്ന് വിളിച്ചിരുന്ന ആ മാവ് — ആ മുറ്റത്തിന്റെ ഹൃദയമായിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം പോലും അതിന്റെ തണലിൽ വെച്ച് നമുക്ക് സ്നേഹത്തോടെ സഹിച്ചുപോകാമായിരുന്നു. ഇടവേളകളിൽ അവിടെ കൂട്ടുകൂടി ചിരിച്ച നിമിഷങ്ങൾ, ചെറിയ വഴക്കുകളും ഉടൻ തീരുന്ന പിണക്കങ്ങളും, എല്ലാം ഇന്ന് ഓർമ്മകളായി മനസ്സിൽ തെളിയുന്നു.

മാങ്ങക്കാലം സ്കൂൾ ജീവിതത്തിലെ ഏറ്റവും കാത്തിരുന്ന ദിവസങ്ങളായിരുന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും കണ്ണുകൾ ജനലിലൂടെ മാവിനെ തേടും. “ഇന്ന് മാങ്ങ വീഴും” എന്ന പ്രതീക്ഷയിൽ ഓരോ ഇടവേളയും ആഘോഷമാകുമായിരുന്നു. നിലത്ത് വീണുകിടക്കുന്ന മാങ്ങകൾ കണ്ടെടുത്ത് സന്തോഷത്തോടെ ഓടിയ കാലം, ചിലപ്പോൾ അതിനൊപ്പം കിട്ടിയ ശാസനകൾ പോലും ഇന്നൊരു മധുര ഓർമ്മയായി മാറിയിരിക്കുന്നു.

സ്കൂൾ മുറ്റം ഞങ്ങൾക്ക് ഒരു കളിസ്ഥലം മാത്രമായിരുന്നില്ല. അവിടെയാണ് ജീവിതം പതുക്കെ നമ്മളെ പഠിപ്പിച്ചത്. കൂട്ടുകാരോടൊപ്പം പങ്കുവെക്കാനും, തോൽവി സ്വീകരിക്കാനും, വിജയത്തിൽ അമിതമായി ആവേശപ്പെടാതിരിക്കാനും പഠിച്ചത് ആ മണ്ണിലാണ്. കലാലയ ജീവിതത്തിലേക്കുള്ള ആദ്യ തയ്യാറെടുപ്പുകളും അവിടെ നിന്നായിരുന്നു.

ഈ സ്കൂളിനെ എന്റെ ജീവിതമാക്കി മാറ്റിയത് അവിടത്തെ പ്രിയപ്പെട്ട അധ്യാപകരാണ്. ഒന്നാം ക്ലാസ്സിൽ എന്നെ അക്ഷരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ ഷീജ ടീച്ചർ, രണ്ടാം ക്ലാസ്സിലെ ഷാജി സർ, മൂന്നാം ക്ലാസ്സിലെ ടെസ്സി ടീച്ചറും പ്രകാശൻ സറും, നാലാം ക്ലാസ്സിലെ തങ്കച്ചൻ സർ — തുടക്കം മുതൽ തന്നെ അവർ നൽകിയ കരുതലാണ് എന്നെ മുന്നോട്ട് നയിച്ചത്. യു.പി. ക്ലാസ്സുകളിലെ ഓമന ടീച്ചർ, മാത്യു സർ, ജോസ് സർ, വീണ്ടും എൽ.പി. ക്ലാസിൽ നിന്നെത്തിയ ഷീജ ടീച്ചർ, ശ്രീജ ടീച്ചർ, കല്പന ടീച്ചർ, ഔസേപ്പ് സർ — എല്ലാം ഓർമ്മകളുടെ ഭാഗമാണ്. ഹൈസ്കൂൾ ജീവിതത്തിൽ ജയരാജൻ സർ, കുറുപ്പ് സർ, നാരായണൻ സർ, രാധാകൃഷ്ണൻ സർ, സുജാത ടീച്ചർ, രജനി ടീച്ചർ, സെമന്ത ടീച്ചർ, സജിത ടീച്ചർ, ഹമീദ് സർ, വിനോദ് സർ തുടങ്ങിയ അധ്യാപകർ പഠനത്തോടൊപ്പം ജീവിതത്തിന്റെ ശാസനയും കരുതലും നമ്മളിൽ ഉറപ്പിച്ചു.

പഠനം പൂർത്തിയാക്കി ഈ സ്കൂളിൽ നിന്ന് പടിയിറങ്ങിയിട്ട് ഇന്ന് പതിനാറ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും സ്കൂൾ വീടിന്റെ തൊട്ടടുത്തായതിനാൽ, ഇന്നും പല ദിവസങ്ങളിലും ഞാൻ ആ മുറ്റത്ത് എത്തിച്ചേരാറുണ്ട്. കുട്ടിക്കാലത്ത് ഓടിനടന്ന അതേ മണ്ണിൽ നിൽക്കുമ്പോൾ, ശരീരം ഇന്നത്തെ കാലത്തുണ്ടായാലും മനസ്സ് പഴയ ഓർമ്മകളിലേക്ക് ഒഴുകിപ്പോകും.

ഇന്ന് രാവിലെ പകർത്തിയ ഈ ചിത്രം, ഒരു സാധാരണ സ്കൂൾ മുറ്റത്തിന്റെ ചിത്രം അല്ല. അത് എന്റെ ബാല്യത്തിന്റെ, സൗഹൃദങ്ങളുടെ, ഗുരുക്കന്മാരുടെ, ചിരികളുടെയും സ്വപ്നങ്ങളുടെയും ഒരുമിച്ചുള്ള ഓർമ്മക്കുറിപ്പാണ്. കാലം മുന്നോട്ട് പോയിട്ടും, ജീവിതം പല വഴികളിലൂടെ സഞ്ചരിച്ചിട്ടും, ഈ സ്കൂൾ മുറ്റം എന്നിൽ അതേ പഴയ ചൂടോടെ ജീവിക്കുന്നു.

ചില ഇടങ്ങൾ അങ്ങനെ തന്നെയാണ്.
വിട്ട് പോയാലും വിട്ടുമാറാത്തത്.
ഓർമ്മകളായി അല്ല
ജീവിതത്തിന്റെ ഭാഗമായി തന്നെയാണ് അവ നമ്മളിൽ തുടരുന്നത്.

😍

വിവേക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *