വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

General

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ബില്‍ പാസ്സാക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ബില്ലിനെതിരെ ടിഎംസി എംപിമാർ ധർണ നടത്തിയിരുന്നു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. രാജ്യസഭയില്‍ അര്‍ധരാത്രിയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളെ കോണ്‍ഗ്രസ് അനാദരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള, എംജിഎന്‍ആര്‍ഇജിഎ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ‘ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുന്ന ദിവസം, ഗാന്ധിയുടെ പേര് അവിടെ ഉണ്ടാകും, എംജിഎന്‍ആര്‍ഇജിഎ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പുനഃസ്ഥാപിക്കപ്പെടും. ഗാന്ധിയുടെ പേര് ഞങ്ങള്‍ തിരികെ കൊണ്ടുവരും. ബിജെപിയുടെ ഗോഡ്സെ പ്രവണതകള്‍ അവസാനിപ്പിക്കും.’ പ്രമോദ് തിവാരി പറഞ്ഞു.

വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ​ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ചർച്ചകൾക്ക് ശേഷം ഇന്നലെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസ്സായത്. ബിൽ പ്രതിപക്ഷ അം​ഗങ്ങൾ കീറിയെറിഞ്ഞിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *