സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: ഹൈക്കോടതി

General

കൊച്ചി: സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുള്‍പ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിയോജിപ്പും പൗരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്നും നേരിട്ട് നല്‍കുന്നതാണ് നല്ലതെന്നും സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ് മനുവിന്റെ പേരില്‍ കേസെടുത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മനുവിന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജസ്റ്റിസ് വി ജി അരുണ്‍ റദ്ദാക്കി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുജീവിതക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായപ്രകടനം നിയന്ത്രിക്കാനാകുക. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് ഇതിന്റെ പരിധിയില്‍ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അവശ്യസേവനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു.

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍പ്പറയുന്ന അവശ്യസേവനങ്ങളുടെ പട്ടികയില്‍ വരുന്നില്ലെന്ന്് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിഷയമോ ഈ കേസില്‍ ഇല്ലെന്നും വിലയിരുത്തിയാണ് മനുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *