ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരിക മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് അദ്ദേഹത്തെ അഭിനന്ദിച്ചു. രാഷ്ട്രീയ, സിനിമ, സാസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിനു ആശംസകളുമായി എത്തി.
നരേന്ദ്ര മോദി
മോഹന്‍ലാല്‍ ജി, മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. മലയാള സിനിമയുടെ മാർഗ ദീപമായി അദ്ദേഹം പ്രകാശിക്കുന്നു. കേരള സംസ്കാരത്തില്‍ ആഴത്തില്‍ അഭിനിവേശമുള്ളയാളാണ് അദ്ദേഹം. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നടനവൈഭവം പ്രചോദിക്കുന്നതാണ്. ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേട്ടം തലമുറകളെ പ്രചോദിപ്പിക്കട്ടെ.
പിണറായി വിജയന്
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹന്‍ലാലിന് അഭിനനന്ദനങ്ങള്‍ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങള്‍!