ഇന്ത്യയില്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് കളക്ഷൻ നേടി ഡീമൻ സ്ലെയര്‍ – ഇൻഫിനിറ്റി കാസില്‍. ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടി മുന്നേറുകയാണിപ്പോള്‍. സെപ്റ്റംബർ 12നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ 27 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. കേരളത്തിൽ 110 തിയേറ്ററുകളിലായി മുന്നൂറ് സ്ക്രീനുകളിലാണ് ‘ഡീമൻ സ്ലേയർ പ്രദർശിപ്പിക്കുന്നത്. കാണികളുടെ കുത്തൊഴുക്ക് കാരണം ഷോകളുടെ എണ്ണം കൂട്ടേണ്ട അവസ്ഥയാണെന്ന് തീയേറ്ററുടമകള്‍ പറയുന്നു.
കൊയോഹാരു ഗോട്ടൂഗിൻ്റെ ഇൻഫിനിറ്റി കാസിൽ ആർക്ക് അടിസ്ഥാനമാക്കിയുള്ള ഈ ആനിമേഷൻ ചിത്രം രാജ്യത്തും അന്താരാഷ്ട്ര തലത്തിലും അഭൂതപൂർവ്വമായ വിജയമാണ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. ഈ ഡാർക്ക് ഫാൻ്റസി ആക്ഷൻ ചിത്രത്തിന് ഇന്ത്യൻ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. പുലർച്ചെ 5 മണിക്ക് പോലും ഷോകൾ ആരംഭിച്ചതോടെ, തിയേറ്ററുകൾ നിറഞ്ഞു കവിഞ്ഞു. പരിമിതമായ സമയത്തിനുള്ളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് നടന്നത്.2020ലാണ് ആദ്യ ‘ഡീമൻ സ്ലേയർ’ ചിത്രം പുറത്തിറങ്ങിയത്. അന്ന് ചിത്രം വൻ വിജയം നേടിയിരുന്നു. 2025 ജൂലൈയിലാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം ജപ്പാനിൽ റിലീസ് ചെയ്തത്. 297 മില്ല്യനാണ് ചിത്രം അന്ന് നേടിയത്. ആഗോള റിലീസോടുകൂടി കലക്‌ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഒന്നാം ദിവസം 13 കോടി രൂപയും രണ്ടാം ദിവസമായ ശനിയാഴ്ച നേടിയത് 14 കോടി രൂപയാണ്. അതിനാല്‍ 2025-ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകളിൽ ഒന്നായി മാറാൻ ഡീമൻ സ്ലെയറിനായി. ആദ്യ ദിവസത്തെ വിദേശ ബോക്സ് ഓഫീസ് കളക്ഷൻ 1550 കോടി രൂപയാണ്. രണ്ടാം ദിവസത്തെ അന്താരാഷ്ട്ര കളക്ഷൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.