മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; യുഎസ് തീരുവ ചര്‍ച്ചയാകും

General

ബെയ്ജിങ് : ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് ചര്‍ച്ച. അമേരിക്കയുമായുള്ള തീരുവ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മോദി- ജിന്‍പിങ് കൂടിക്കാഴ്ച. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പരസ്പര വിശ്വാസവും വ്യാപാര ബന്ധങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി നിര്‍ദേശം മുന്നോട്ടുവെച്ചേക്കും. ബ്രിക്‌സ് കൂട്ടായ്മ ശക്തമാക്കുന്നതും ചര്‍ച്ചയാകും. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായ വിരുന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി നാളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്റെ (എസ്‍സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുക ലക്ഷ്യമിട്ടാണ് ഏഴു വർഷത്തിന് ശേഷം നരേന്ദ്രമോദി ചൈനയിലെത്തിയത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമ്പദ്‍വ്യവസ്ഥകളെന്നനിലയിൽ ആഗോളസാമ്പത്തികക്രമത്തിൽ സ്ഥിരതകൊണ്ടുവരാൻ ഇന്ത്യ-ചൈന സാമ്പത്തികസഹകരണം അതിപ്രധാനമാണെന്ന് ജപ്പാൻ സന്ദർശനവേളയിൽ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. കിഴക്കൻ ലഡാക്കിലെ അതിർത്തിസംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ വഷളായ ബന്ധം സാധാരണ നിലയിലാക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്.

ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മറ്റ് രാഷ്ട്രനേതാക്കളുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. 20-ലേറെ രാഷ്ട്രനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കെ ദക്ഷിണേഷ്യയിൽ ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് പുതിയ സാമ്പത്തികചേരിയുണ്ടാക്കാനും വിതരണശൃഖലകളും നിക്ഷേപവും തുറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് മോദി ചൈനയിലെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *