അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍; യുഎസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ

General

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. യുഎസ് സമയം ചൊവ്വ അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്.

ഇടക്കാല വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധി സംഘം ചര്‍ച്ച നടത്തിവരുന്ന ഘട്ടത്തിലാണ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ 25 ശതമാനം അധികതീരുവ കൂടി ട്രംപ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതോടെ വ്യാപാര കരാറിനായുള്ള ചര്‍ച്ച താളംതെറ്റിയിരിക്കുകയാണ്. അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *