പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനത്തുതുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരുമെന്നാണ് സൂചന. അതേസമയം പാര്‍ട്ടിയില്‍ നിന്ന് ആരോപണ വിധേയനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണതിനാണ് നിലവില്‍ മുന്‍തൂക്കം. രാഹുലിനെതിരായ ആരോപണം അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും.
എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ അടിച്ചേല്‍പ്പിച്ചെന്ന പ്രശ്‌നം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് രാജി ആവശ്യത്തില്‍ നിന്നു പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം. രാഹുലിനെ ഹൈക്കമാന്‍ഡും കൈവിട്ടതോടെ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തലയും വിഡി സതീശനും എത്തിയിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
രാഹുലിനെതിരെ പാര്‍ട്ടി തലത്തില്‍ കടുത്ത നടപടിയെന്ന ആലോചനകളാണ് സസ്‌പെന്‍ഷനില്‍ എത്തി നില്‍ക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നു മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ 15നു ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലത്ത് രാഹുല്‍ അവധിയില്‍ പോയേക്കും.
രാഹുലിന്റെ രാജിക്കായി കോണ്‍ഗ്രസിലെ പല നേതാക്കളും രംഗത്തെത്തിയിരുന്നു. എത്രയും വേഗം രാജി വച്ചാല്‍ പാര്‍ട്ടിക്ക് അത്രയും നല്ലത് എന്ന നിലപാടാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. വിഴുപ്പ് ചുമക്കേണ്ട ബാധ്യതയൊന്നും പാര്‍ട്ടിക്കില്ലെന്ന കടുത്ത നിലപാടുമായി ജോസഫ് വാഴയ്ക്കനും രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.