കെയ്ന്‍, ഡിയാസ് ഗോളുകള്‍; ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്

General

മ്യൂണിക്ക്: ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീടം ബയേണ്‍ മ്യൂണിക്കിന്. കിരീട പോരാട്ടത്തില്‍ സ്റ്റുട്ട്ഗാര്‍ടിനെ 2-1നു വീഴ്ത്തിയാണ് ബുണ്ടസ് ലീഗ ചാംപ്യന്‍മാരുടെ കിരീട നേട്ടം. ജര്‍മന്‍ ബുണ്ടസ് ലീഗയുടെ പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ലീഗ് ചാംപ്യന്‍മാരും ജര്‍മന്‍ കപ്പ് ചാംപ്യന്‍മാരുമാണ് നേര്‍ക്കുനേര്‍ വരുന്നത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ലിവര്‍പൂളില്‍ നിന്നു ഈ സീസണില്‍ ബാവേറിയന്‍ ടീമിലെത്തിയ ലൂയിസ് ഡിയാസുമാണ് ബയേണിനായി വല ചലിപ്പിച്ചത്. സ്റ്റുട്ട്ഗാര്‍ടിന്റെ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്തായിരുന്നു. ജാമി ലെവലിങാണ് ഗോള്‍ നേടിയത്.

കളി തുടങ്ങി 18ാം മിനിറ്റിലാണ് കെയ്ന്‍ വല ചലിപ്പിച്ചത്. സ്റ്റുട്ട്ഗാര്‍ടിന്റെ പ്രതിരോധ പിഴവില്‍ പൊടുന്നനെ കിട്ടിയ അവസരം കെയ്ന്‍ സമര്‍ഥമായി തന്നെ മുതലാക്കി. പിന്നീട് ഇരു ഭാഗത്തും ആക്രമണം കണ്ടെങ്കിലും ഗോള്‍ വന്നില്ല.

രണ്ടാം പകുതി പുരോഗമിക്കവേ 77ാം മിനിറ്റില്‍ ഡിയാസിന്റെ ബയേണിനായുള്ള ആദ്യ ഔദ്യോഗിക ഗോള്‍ വന്നു. വലത് മൂലയില്‍ നിന്നു സെര്‍ജ് ഗ്നാബ്രി നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡിയാസ് ഹെഡ് ചെയ്ത് വലയിലാക്കി.

ഗോള്‍ നേടാന്‍ സ്റ്റുട്ട്ഗാര്‍ട് കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ബാറിനു കീഴില്‍ ഇതിഹാസ ഗോള്‍ കീപ്പറും നായകനുമായ മാനുവല്‍ നൂയര്‍ പാറ പോലെ ഉറച്ചു നിന്നത് അവര്‍ക്ക് വിലങ്ങായി. ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകള്‍ അസാമാന്യ മികവില്‍ താരം നിഷ്പ്രഭമാക്കി. മാന്‍ ഓഫ് ദി മാച്ചും നൂയര്‍ തന്നെ.

അവസാന ഘട്ടത്തിലാണ് സ്റ്റുട്ട്ഗാര്‍ടിന്റെ ആശ്വസ ഗോള്‍ എത്തിയത്. കോര്‍ണറില്‍ നിന്നു ലഭിച്ച പന്താണ് ലെവലിങ് വലയിലേക്ക് തിരിച്ചിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *