ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി)യില്‍ നിലവിലെ സംവിധാനം പുനഃക്രമീകരിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കം. ജിഎസ്ടിയില്‍ രണ്ട് സ്ലാബ് മാത്രം നിലനിര്‍ത്തിയുള്ള സമഗ്രമായ പരിഷ്‌കരണം ആണ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയുമായ ജിഎസ്ടി കൗണ്‍സിലിന്റേതാണ്. ഈ സാഹചര്യത്തില്‍ രണ്ട് സ്ലാബ് എന്ന പരിഷ്‌കരണത്തിനായി കേന്ദ്രം ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കും.
വിവിധ സ്ലാബുകളിലുള്ള ജിഎസ്ടി നിരക്കുകള്‍ മൂലം ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കുക എന്നതാണ് പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 5 ശതമാനം, 18 ശതമാനം എന്നീ സ്ലാബുകള്‍ നിലനിര്‍ത്തി 12 ശതമാനം, 28 ശതമാനം ജിഎസ്ടി സ്ലാബുകള്‍ ഒഴിവാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇതോടെ 12 ശതമാനം എന്ന സ്ലാബിന് കീഴിലുണ്ടായിരുന്ന ഇനങ്ങളില്‍ ഭൂരിഭാഗവും അഞ്ച് ശതമാനത്തിന് കീഴിലേക്ക് വരുമെന്നാണ് വിലയിരുത്തല്‍.
വിപരീത തീരുവ ഘടന ഉണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കുക. ഒന്നിലധികം നികുതി നിരക്കുകള്‍ ഒഴിവാക്കുന്നതിനായി നിരക്ക് ഏകീകരണം. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കല്‍ എന്നിവയാണ് പരിഷ്‌കരണത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഘടനാ പരിഷ്‌കരണം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന വിധത്തിലായിരിക്കും എന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മധ്യ വര്‍ഗ ജനവിഭാഗങ്ങള്‍ളായിരിക്കും ഘടനാമാറ്റത്തിന്റെ ഗുണഭോക്താക്കള്‍. കൃഷി, തുണിത്തരങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, മെഡിക്കല്‍, ആരോഗ്യം, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുക എന്നതാണ് പുനഃക്രമീകരണത്തിന്റെ ലക്ഷ്യമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നിരക്ക് പരിഷ്‌കരണം രാജ്യത്ത് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അതുവഴി ജിഡിപിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രം കരുതുന്നത്.