ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന: ഹർജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

General

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹർജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ വാദത്തിനിടെ ശരിവെച്ചിരുന്നു.

അതേസമയം തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിലെ പിഴവ് ഹർജിക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ തുറന്നു കാട്ടിയിരുന്നു. മരിച്ചെന്നു രേഖപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത രണ്ട്‌പേരെ സാമൂഹ്യ പ്രവര്‍ത്തകനായ യോഗേന്ദ്രയാദവ് സുപ്രിം കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ നടപടിയിൽ യോഗേന്ദ്രയാദവിനെ കോടതി അഭിനന്ദിച്ചു. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *