ഇന്ത്യന്‍ ഓഹരി വിപണിയുടെ നിറം മങ്ങുന്നുവോ?, ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് ഒരുലക്ഷം കോടി കടന്നു, കണക്ക് ഇങ്ങനെ

General

ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 18,000 കോടി രൂപ. അമേരിക്ക- ഇന്ത്യ വ്യാപാര സംഘര്‍ഷം, നിറം മങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് എന്നിവയാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് പ്രതികൂലമായത്.

ഈ വര്‍ഷം ഇതുവരെ 1.13 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ജൂലൈയില്‍ 17,741 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ 38,673 കോടി രൂപയാണ് നിക്ഷേപിച്ചത്. വരുന്ന ആഴ്ചകളിലും ഇന്ത്യയുടെ ഇറക്കുമതിക്ക് മേല്‍ അമേരിക്ക ചുമത്തിയ അധിക തീരുവയും വ്യാപാര ചര്‍ച്ചകളുമായിരിക്കും വിപണിയെ സ്വാധീനിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വിദേശ നിക്ഷേപകരുടെ വികാരം ‘ദുര്‍ബലവും റിസ്‌ക്-ഓഫ് മോഡിലും’ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,36,151 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ടിസിഎസ്, എസ്ബിഐ, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *