മുംബൈ: ഐപിഎല്ലിൽ നിന്നു വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര കേസിൽ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് തിരിച്ചടി. ബിസിസിഐ 538 കോടി നഷ്ടപരിഹാരം നൽകണമെന്നു നേരത്തെ തർക്ക പരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ബോംബെ ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഡിവിഷൻ ബഞ്ച് ടസ്കേഴ്സ് ടീം ഉടമകൾക്ക് നോട്ടീസ് അയച്ചു.
വിധിക്കെതിരെ ബിസിസിഐ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ബിസിസിഐ ഇതിനകം നഷ്ടപരിഹാരമായി നിക്ഷേപിച്ച തുക ടീം ഉടമകൾക്ക് പിൻവലിക്കാൻ സാധിക്കില്ല. ഇടപാടുകൾ ഡിവിഷൻ ബഞ്ച് എട്ടാഴ്ചത്തേക്ക് വിലക്കി.
ടീം ഉടമകളായ റോണ്ടേവു സ്പോർട്സ് വേൾഡ് (ആർഎസ്ഡബ്ല്യു), കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് (കെസിപിഎൽ) എന്നിവയ്ക്കാണ് വിലക്ക്. ജസ്റ്റിസുമാരായ ചന്ദ്രശേഖർ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.