ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

General

ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക  ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകൾ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്, പാസ്കോഡ്,ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക് ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

എല്ലാ ബാങ്ക് ഇടപാടുകളും 2026 മാർച്ചോടെ ആപ്പ് വഴിയാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത വർഷം മാർച്ചിന് മുൻപ് ഒ ടി പി സംവിധാനം പൂർണ്ണമായും ഇല്ലാതാകും. അതുവരെ ചില ഉപഭോക്താക്കൾക്ക് ഒ ടി പി ലഭിക്കാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. എമിറേറ്റ്സ് എൻ ബി ഡി, മഷ്രിഖ്, എ ഡി സി ബി, എഫ് എ ബി എന്നിങ്ങനെ വിവിധ ബാങ്കുകൾ ആപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങിലേക്ക് മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *