കീം റാങ്ക് പട്ടികയില്‍ ഇന്ന് നിര്‍ണായകം; തടസ്സഹര്‍ജിയുമായി സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍

General

ന്യൂഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഈ അദ്ധ്യയന വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തില്‍ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്ത് 12 കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹാജരാകും. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സിബിഎസ് ഇ വിദ്യാര്‍ത്ഥികള്‍ തടസ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറയുന്നു. സ്റ്റേ ഇല്ലെങ്കില്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. റാങ്ക് ലിസ്റ്റില്‍ സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്പെക്ടസില്‍ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. മാര്‍ക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിലെ ഭേദഗതി. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *