‘താലിബാനിസത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം’; സൂംബ വിവാദത്തില്‍ വി പി സുഹ്‌റ

General

കോഴിക്കോട്: സൂംബ ഡാന്‍സ് വിവാദത്തില്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിന്റെ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വി പി സുഹറ രംഗത്ത്. താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ടി കെ അഷ്‌റഫിന്റെതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാന്‍ കഴിയുമെന്നും വി പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും സുഹറ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ജീവിതത്തെ എതിര്‍ക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. എല്ലാ സമുദായങ്ങളിലേക്കും ഇത് കടന്നുവന്നുകൊണ്ടിരിക്കുകയാണ് കണ്ണൂരിലെ സദാചാര ആത്മഹത്യയും ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റ വിവാദങ്ങളുമെല്ലാം ഒരേ തൂവല്‍പക്ഷികളാണ്. ഇതൊന്നും മതത്തിന്റെ ഭാഗമല്ല, അന്ധവിശ്വാസമാണ് എന്നും സുഹറ കൂട്ടിച്ചേര്‍ത്തു. ചെറുപ്പകാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിച്ച് വളര്‍ന്നതല്ലേ. അന്നൊക്കെ എന്ത് സംഭവിച്ചു? സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജീവിക്കുന്നത് കൊണ്ടാണോ എന്നും സുഹറ ചോദിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും എവിടെയും ഒരുമിച്ച് ജീവിക്കേണ്ട എന്നതാണോ സദാചാരമെന്നും ഏത് കാലത്താണ് ഇവര്‍ ജീവിക്കുന്നത് എന്നും സുഹറ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ ബഹിരാകാശത്ത് വരെ പോകുന്ന കാലത്താണ് ഇവര്‍ ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ പാടില്ല, ഡാന്‍സ് പാടില്ല എന്നൊക്കെ പറയുന്നത്. സൗദി പോലുളള രാജ്യങ്ങളില്‍ പോലും പുരോഗതിയുണ്ടായി. ഇതൊക്കെ ഇവര്‍ കാണുന്നില്ലേ എന്നും സുഹറ ചോദിച്ചു.

താലിബാനിസത്തിലേക്ക് തിരിച്ചുപോകാം എന്നതാണ് ഇവരുടെയെല്ലാം തോന്നലെന്നും സുഹറ കൂട്ടിച്ചേര്‍ത്തു. യുവജനത ഈ പ്രവണതകള്‍ക്കെതിരെ ഒരു ശ്രദ്ധ വെയ്ക്കണം. ഞങ്ങളാണ് അപമാനിക്കപ്പെടുന്നത് എന്ന തോന്നല്‍ യുവജനതയ്ക്ക് വേണം. വരുന്ന തലമുറയെ പിന്നോട്ട് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത് എന്നും സുഹറ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *