‘കാപ്പ കുത്തിയ പ്രതിയാണോ ഞാന്‍? ഞാന്‍ പന്ത്രണ്ട് കെട്ടിയാലും ഇവന്മാര്‍ക്കെന്താ?’; പൊലീസ് പരാതി കേള്‍ക്കാതെ ദേഷ്യപ്പെട്ടുവെന്ന് രേണു സുധി

General

പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കതിരെ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു സുധി പറയുന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലാണ് രേണു പരാതി നല്‍കാനെത്തിയത്. പൊലീസ് പരാതിക്കാരനെ ന്യായീകരിച്ചെന്നും രേണു പറയുന്നു.

പൊലീസ് സ്റ്റേഷനില്‍ നിന്നും കരഞ്ഞു കൊണ്ടിറങ്ങി വരുന്ന രേണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”ഞങ്ങള്‍ പരാതിയുമായി ചെന്നപ്പോള്‍ ഇവിടുത്തെ സാറുമാര്‍ ഞങ്ങളോട് ദേഷ്യപ്പെടുകയാണ്. അവന് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നാണ് പറയുന്നത്” എന്നാണ് രേണു പറയുന്നത്.

ഇവിടെ തീര്‍ക്കാന്‍ പറ്റില്ല, കോടതിയില്‍ തീര്‍ക്കെന്നാണ് പറഞ്ഞതെന്നും രേണു പറയുന്നു. രണ്ട് പെണ്ണുങ്ങള്‍ എന്നു പോലും പരിഗണിച്ചില്ല. അതില്‍ വള്‍ഗര്‍ ആയൊന്നും ഇല്ലെന്നാണ് അവര്‍ പറയുന്നതെന്നും രേണു പറയുന്നു. തന്റെ ഭൂതകാലത്തെക്കുറിച്ച് തുടര്‍ച്ചയായി വീഡിയോ ചെയ്യുന്ന വ്‌ളോഗര്‍ക്കെതിരേയും രേണു തുറന്നടിക്കുന്നുണ്ട്.

”ഞാന്‍ പത്ത് കെട്ടിയാലും പന്ത്രണ്ട് കെട്ടിയാലും ആര്‍ക്ക് എന്താണ് പ്രശ്‌നം? മരിച്ചു പോയ സുധിച്ചേട്ടന് പ്രശ്‌നമില്ലായിരുന്നു. ഈ ആരോപണത്തില്‍ പറയുന്ന ആള്‍ക്കും പ്രശ്‌നമില്ല. പിന്നെ ഇത് കുത്തിപ്പൊക്കാന്‍ ഇവനാര് സിബിഐയോ? എന്റെ പുറകെ നടക്കാന്‍ ഇവനെ ആരേലും ഏല്‍പ്പിച്ചിട്ടുണ്ടോ? ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം? ഒരു കോലും പിടിച്ച് വ്‌ളോഗര്‍ ആണെന്നും പറഞ്ഞ് എന്റെ പുറകെ നടക്കുന്നത് എന്തിനാണ്?” എന്നാണ് രേണു ചോദിക്കുന്നത്.

എന്തിനാണ് ഇതൊക്കെ വീണ്ടും കുത്തിപ്പൊക്കുന്നത്. എന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് സുധിച്ചേട്ടനും മോനും എല്ലാം അറിയാം. ഇതിന് മാത്രം ഞാന്‍ എന്താണ് ചെയ്തത്? കാപ്പ കുത്തിയ പ്രതിയാണോ ഞാന്‍? എന്തിനാണ് എന്റെ പിറകെ നടക്കുന്നത്? എന്റെ കുടുംബ ചരിത്രവും ജീവചരിത്രവും തിരക്കാന്‍ ഞാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ചോ എന്നും രേണു ചോദിക്കുന്നു. പൊലീസിന്റെ സമീപനത്തില്‍ ഞെട്ടിപ്പോയി എന്നാണ് രേണു പറയുന്നത്. ഞങ്ങള്‍ പരാതിക്കാരാണ്, പക്ഷെ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും രേണു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *