‘ഇങ്ങോട്ടുള്ള അതേ ഭാഷയില്‍ മറുപടി, നിര്‍ത്താന്‍ പറഞ്ഞ് ഒരാളും ഇന്ത്യയിലേക്കു വരേണ്ട’; ശശി തരൂര്‍ അമേരിക്കയില്‍

General

വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍ എംപി ( Shashi Tharoor ) . സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍ക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂര്‍ വാഷിങ്ടണില്‍ പറഞ്ഞു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ്, ഈ അവകാശവാദം തള്ളി തരൂര്‍ രംഗത്തു വന്നത്.

അമേരിക്കയില്‍ നാഷണല്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിവരിക്കാനായി കേന്ദ്രസര്‍ക്കാര്‍ അയച്ച അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന്റെ തലവനാണ് തരൂര്‍. നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള്‍, പാകിസ്ഥാനുമായി ഒരു ചര്‍ച്ചയും സാധ്യമല്ല. പാകിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച നടപടി വീണ്ടും ആവര്‍ത്തിക്കുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.

നരേന്ദ്രാ, കീഴടങ്ങുക എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയും തരൂര്‍ പരോക്ഷമായി തള്ളി. അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാനോട് സംസാരിക്കാന്‍ ഭാഷ ഒരു തടസമല്ല. ഭീകരതയുടെ ഭാഷയില്‍ പാകിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റെ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *