ഓപ്പറേഷന്‍ സിന്ദൂര്‍ ‘അഭിമാന നിമിഷ’മെന്ന് മോദി, സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ

General

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര ക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പ്രത്യാക്രമണം നടത്താന്‍ സൈന്യത്തിന് സാധിച്ചു. പദ്ധതി നടപ്പാക്കിയതില്‍ ഒരു പിഴവും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. നമ്മുടെ സേന സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്തത്. നമ്മുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുഴുവന്‍ രാജ്യവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സൈനിക സംവിധാനത്തിനും ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രിമാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട്, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങളും, നിലവിലെ സ്ഥിതിഗതികളും വിശദീകരിച്ചു.

അമിത് ഷാ അടിയന്തരയോഗം വിളിച്ചു

അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി​ഗതികൾ വിലയിരുത്തി. പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവിമാര്‍ തുടങ്ങിയവരുടെ യോഗമാണ് ചേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കല്‍ അടക്കം ചര്‍ച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *