ബംഗലൂരു: ഐപിഎൽ 2025 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് തോൽവി. തുടർച്ചയായി രണ്ടു മത്സരങ്ങൾ ജയിച്ചെത്തിയ ആര്‍സിബിയെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സീസണിലെ ബംഗലൂരു ടീമിന്റെ ആദ്യ തോൽവിയാണിത്.
ബംഗലൂരു മുന്നോട്ടുവെച്ച 170 റൺസ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തിൽ മറികടന്നു. 13 പന്തുകൾ ബാക്കിനിൽക്കെയാണ് ടൈറ്റൻസ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ജോസ് ബട്‍ലർ അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 39 പന്തുകൾ നേരിട്ട ബട്‍ലർ ആറു സിക്സും അഞ്ച് ഫോറും സഹിതം 73 റൺസെടുത്തു.
ഷെർഫെയ്ൻ റുഥർഫോഡ് 18 പന്തിൽ നിന്നും 30 റൺസെടുത്ത് പുറത്താകാതെ നിന്നു. സായ് സുദർശൻ (36 പന്തിൽ 49), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14 പന്തിൽ 14) എന്നിവരാണ് പുറത്തായ ഗുജറാത്ത് ബാറ്റർമാർ. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 40 പന്തിൽ നിന്നും 54 റൺസെടുത്ത ലിയാം ലിവിങ്സ്റ്റൻ ആണ് ബംഗലൂരുവിന്റെ ടോപ് സ്കോറർ.